Thursday, July 14, 2011

സ്ഥലമേറ്റെടുത്തിട്ട് 25 വര്‍ഷം കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും കളിക്കളമില്ലാതെ കാല്‍പ്പന്തിന്റെ നാട്

അരീക്കോട്: ഫുട്‌ബോളിന്റെ മക്കയെന്നൊക്കെയാണ് അരീക്കോടിന്റെ വിശേഷണം. എന്നാല്‍ പന്തുരുട്ടാന്‍ ഒരു നല്ല പാടം പോലുമില്ല. 25 വര്‍ഷം മുമ്പ് മൈതാനത്തിന് സ്ഥലം ഏറ്റെടുത്തെങ്കിലും ഒരു ഗോള്‍പോസ്റ്റ് പോലും സ്ഥാപിക്കാനുമായിട്ടില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനുപോലും മികച്ച കളിക്കാരെ സംഭാവനചെയ്ത ഒരു നാടിന്റെ ദുരവസ്ഥയാണിത്.

1986-ല്‍ ആണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് മുസ്‌ലിയാര്‍ ബാപ്പു മൈതാനത്തിനായി സ്ഥലമേറ്റെടുത്തത്. അരീക്കോട് ടൗണിനോട് ചേര്‍ന്ന കാട്ടുതായ് പാടത്ത് നാലേക്കര്‍ സ്ഥലമാണ് വിലയ്‌ക്കെടുത്തത്. അതിനുശേഷം പഞ്ചായത്ത് ഭരണസമിതികള്‍ മാറിമാറി വന്നു. എന്നാല്‍ അവര്‍ക്ക് ബാപ്പു മുസ്‌ലിയാരുടെ സ്വപ്നം പൂവണിയിക്കാനായില്ല. മാത്രമല്ല സ്റ്റേഡിയത്തിന് മുസ്‌ലിയാരുടെ പേര് നല്‍കി അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു.

2002-ലെ ലോകകപ്പ് മത്സരത്തിന്റെ മുന്നോടിയായി 'മാതൃഭൂമി' അരീക്കോട്ട് നടത്തിയ 'ലോകകപ്പ് വരവേല്പ് മത്സര'ത്തിന്റെ ലാഭമുപയോഗിച്ച് മൈതാനം മണ്ണിട്ട് നിരത്തിയിരുന്നു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങളില്ലാതിരുന്നതിനാല്‍ ആ മണ്ണ് മുഴുവന്‍ ഒലിച്ചുപോയി.

ഫുട്‌ബോള്‍ ലോകകപ്പ് കൈയിലേന്താന്‍ അവസരം ലഭിച്ചവരാണ് അരീക്കോട്ടുകാര്‍. ലോകകപ്പ് മത്സരം നേരില്‍ക്കാണാന്‍ അവസരം ലഭിച്ചവരും അരീക്കോടിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ പ്രതീകങ്ങളെന്നവണ്ണം ഇന്നും അരീക്കോട്ടുണ്ട്. ഇന്ത്യക്കുവേണ്ടി സ്വദേശത്തും വിദേശത്തും ബൂട്ടണിഞ്ഞവരും ധാരാളം. പന്തുതട്ടി സര്‍ക്കാര്‍ സര്‍വീസില്‍ കയറിയവരും ഒട്ടേറെ. എന്നാല്‍ ഇന്നും ഇവിടെ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റുകള്‍ കമുകും മുളയും ചേര്‍ത്ത് കെട്ടിയുണ്ടാക്കുന്ന താത്കാലിക ഗാലറികളില്‍ കയറിയിരുന്ന് കാണാനാണ് അരീക്കോട്ടുകാരന്റെ യോഗം.

മാസങ്ങള്‍ക്കുമുമ്പ് തെരട്ടമ്മല്‍ ഗ്രൗണ്ടില്‍ നടന്ന ഗാലറി ദുരന്തത്തോടെ ഇത്തരം ഗാലറികള്‍ ടൂര്‍ണമെന്റ് നടത്തിപ്പുകാരുടെ പേടിസ്വപ്നമായിട്ടുണ്ട്. മറയും ഗാലറിയുമില്ലാതെ നടത്തുന്ന സാധാരണ മത്സരങ്ങള്‍ കാണാന്‍ നാട്ടുകാര്‍ സമീപത്തെ റോഡില്‍നിന്ന് ഗ്രൗണ്ടിലേക്ക് എത്തിനോക്കേണ്ട സ്ഥിതിയാണിന്നുള്ളത്. ആധുനികരീതിയില്‍ ഗ്രൗണ്ട് നിലവില്‍ വന്നാല്‍ ഫുട്‌ബോളില്‍ മാത്രമല്ല ട്രാക്കിലും പെരുമ നേടാന്‍ അരീക്കോടിനാകുമെന്ന് അരീക്കോട്ടെ അഖിലേന്ത്യ വെറ്ററന്‍ ചാമ്പ്യന്‍ അമ്പായത്തില്‍ അബുസ്സമദ് പറയുന്നു. പുതിയ ഭരണസമിതിയെങ്കിലും മൈതാനമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നാണ് അരീക്കോട്ടുകാരുടെ പ്രതീക്ഷ

No comments:

Post a Comment