Tuesday, July 19, 2011

അരീക്കോട് സ്റ്റേഡിയം: പുതിയ രൂപരേഖ തയ്യാറാക്കുമെന്ന് പ്രസിഡന്റ്

അരീക്കോട്: പഞ്ചായത്ത് മൈതാനം ആധുനികരീതിയില്‍ സ്റ്റേഡിയമാക്കുന്നതിന് കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ രൂപരേഖ മാറ്റി പുതിയത് തയ്യാറാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. സഫറുള്ള പറഞ്ഞു. കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ രൂപരേഖ തിങ്കളാഴ്ച 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു.

പഴയ രൂപരേഖ പ്രകാരം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിലവില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി മതിയാകില്ല. സമീപത്തെ വ്യക്തികളുടെ ഭൂമികൂടി അക്വയര്‍ചെയ്യേണ്ടിവരും. ഇക്കാര്യം കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിയ പ്ലാനില്‍ത്തന്നെ കാണിച്ചിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. പഴയ പ്ലാന്‍ അനുസരിച്ച് നിര്‍മാണഘട്ടങ്ങളെ എ മുതല്‍ എച്ച് വരെ എട്ട് ബ്ലോക്കുകളാക്കി വിഭജിച്ചിട്ടുണ്ട്. ഇതില്‍ മൈതാനത്തിന്റെ വടക്കുകിഴക്ക് മൂലയില്‍ വരുന്ന ബി, സി എന്നീ ബ്ലോക്കുകളും വടക്ക് പടിഞ്ഞാറെ മൂലയില്‍ വരുന്ന ജി ബ്ലോക്കും നിലവിലുള്ള മൈതാനത്തിന് പുറത്തുള്ള ഭൂമിയിലായാണ് കാണിച്ചിട്ടുള്ളത്. ആധുനിക രീതിയിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയവും അതിന് ചുറ്റും ഷോപ്പിങ്‌കോംപ്ലക്‌സും ബസ്സ്റ്റാന്‍ഡും നിര്‍മിക്കുമ്പോള്‍ ഇതല്ലാതെ മറ്റുമാര്‍ഗങ്ങളില്ല. അതേസമയം വ്യക്തികളുടെ ഭൂമി അക്വയര്‍ചെയ്യുമ്പോള്‍ കോടതിയും കേസ്സുമായി ഇനിയും പണിനീണ്ടേക്കും. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അധീനതയിലുള്ള ഭൂമിമാത്രം ഉപയോഗപ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കാവുന്നവിധം പുതിയ രൂപരേഖ തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ രൂപരേഖ തയ്യാറാക്കുമ്പോള്‍ ആധുനിക ഫുട്‌ബോള്‍ സ്റ്റേഡിയത്തിനായിരിക്കും മുഖ്യപരിഗണന. സെവന്‍സ് ടൂര്‍ണമെന്റുകളും ഇലവന്‍സ് ടൂര്‍ണമെന്റുകളും നടത്താനും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഗാലറിയിലിരുന്ന് കളി ആസ്വദിക്കാനും കഴിയുന്നവിധത്തിലുള്ള സ്റ്റേഡിയമാണ് ഭരണസമിതി വിഭാവനംചെയ്യുന്നത്. അതോടൊപ്പം സ്റ്റേഡിയത്തിനകത്ത് 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഭരണസമിതിയുടെ സ്വപ്നമാണ്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക് വരുന്നതോടെ സ്‌കൂള്‍വിദ്യാര്‍ഥികളും മറ്റും ട്രാക്കിലും പരിശീലനം നേടുമെന്നും അതുവഴി ഇപ്പോള്‍ ഫുട്‌ബോള്‍ രംഗത്ത് മാത്രമുള്ള അരീക്കോടിന്റെ മേല്‍ക്കോയ്മ ട്രാക്കിലേക്കും വ്യാപിപ്പിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സഫറുള്ള പറഞ്ഞു.

ഇത്രയും നിര്‍മാണപ്രവൃത്തികള്‍ നടത്തുമ്പോള്‍ സ്റ്റേഡിയത്തിനുചുറ്റും ബസ്സ്റ്റാന്‍ഡുകൂടി നിര്‍മിക്കാനുള്ള സ്ഥലം പഞ്ചായത്തിനുണ്ടാവില്ല. ബസ്സ്റ്റാന്‍ഡിന് പുതിയ സ്ഥലം കണ്ടെത്താന്‍ തീവ്രശ്രമം നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

No comments:

Post a Comment