Wednesday, July 6, 2011

പാഠപുസ്തകങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ; വെബ്‌സൈറ്റ് തുറക്കാന്‍ കഴിഞ്ഞില്ല

അരീക്കോട്: പാഠപുസ്തകങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അധികൃതര്‍ നല്‍കിയ അവസാന സമയം ചൊവ്വാഴ്ച ഉച്ചയോടെ അവസാനിച്ചപ്പോഴും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യാനാകാത്തതിനാല്‍ ഒട്ടേറെ അധ്യാപകര്‍ക്ക് ഇന്‍ഡന്റ് സമര്‍പ്പിക്കാനായില്ല. ബുധനാഴ്ച നടക്കുന്ന മന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പതിവുപോലെ കൃത്യ കണക്കവതരിപ്പിക്കാന്‍ മിക്ക വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സാധിക്കില്ലെന്നുറപ്പായി.

കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ എണ്ണം മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. ഇത് മന്ത്രിയെ ക്ഷുഭിതനാക്കിയിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ചത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ കൃത്യ കണക്ക് ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ഉച്ചയോടെ പുസ്തകങ്ങളുടെ കൃത്യ കണക്ക് ഓണ്‍ലൈനായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്ക് ഡി.പി.ഐ നിര്‍ദേശം നല്‍കിയത്.

ഓണ്‍ലൈനായി ഇന്‍ഡന്റ് നല്‍കുന്നതിന്റെ പേരില്‍ ടെക്സ്റ്റ്ബുക്ക് വിഭാഗം അധികൃതര്‍ കഴിഞ്ഞ ഫിബ്രവരി 19 മുതല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് പ്രധാനാധ്യാപകരുടെ പരാതി. അന്ന് ഓരോ ക്ലാസ്സിലുമുള്ള കുട്ടികളുടെ എണ്ണത്തിന്റെ 10 ശതമാനം വര്‍ധിപ്പിച്ച് അടുത്ത വര്‍ഷത്തേക്കുള്ള എണ്ണം കണക്കാക്കാനായിരുന്നു നിര്‍ദേശം. ഇത് ശരിയായ കണക്ക് ലഭിക്കാന്‍ സഹായകമല്ലെന്ന് പിന്നീട് ബോധ്യമായി. തലതിരിഞ്ഞ ഇന്‍ഡന്റ് സമര്‍പ്പണത്തിന് തുടക്കംകുറിച്ചത് ഇങ്ങനെയാണെന്ന് അധ്യാപകര്‍ പറയുന്നു.

ഇങ്ങനെ ഇന്‍ഡന്റ് നല്‍കിയെങ്കിലും കഴിഞ്ഞ മെയ്മാസം സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിച്ച പുസ്തകങ്ങളുടെ എണ്ണവും ഇന്‍ഡന്റും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. ഇങ്ങനെ പുസ്തകം ഇറക്കിയപ്പോള്‍ ചില യു.പി സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെ പുസ്തകങ്ങളും ഇറക്കി. അരീക്കോട് ഉപജില്ലയിലെ മൂര്‍ക്കനാട് ഗവ. യു.പി സ്‌കൂളില്‍ എട്ടാംക്ലാസ്സിലെ ടെക്സ്റ്റ്ബുക്കുകള്‍ 750ഉം 800ഉം വീതമാണ് ഇറക്കിവെച്ചത്. ഒട്ടേറെ ഹൈസ്‌കൂളുകള്‍ പാഠപുസ്തകങ്ങള്‍ കിട്ടാതെ വിഷമിക്കുമ്പോള്‍ ഇവിടെ ഈ പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ പെടാപ്പാട് പെടുകയായിരുന്നു. പല സൊസൈറ്റികള്‍ക്കും ആവശ്യമുള്ള പല ഇനങ്ങളും ലഭിച്ചിട്ടുമില്ല.

അതിനിടെയാണ് കഴിഞ്ഞ ആഴ്ച വീണ്ടും ഇന്‍ഡന്റ് സമര്‍പ്പിക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം ലഭിചത്. ടെക്സ്റ്റ്ബുക്ക് ഉദ്യോഗസ്ഥര്‍ ഫോണ്‍വഴിയും മറ്റും നല്‍കിയ നിര്‍ദേശം ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം നല്‍കാനായിരുന്നു. എന്നാല്‍ സൈറ്റില്‍ കയറിയപ്പോള്‍ ലഭിച്ച പുസ്തകങ്ങളുടെ മാത്രം എണ്ണം നല്‍കാനെ സംവിധാനമുണ്ടായിരുന്നുള്ളൂ.

അനുവദിച്ച സമയം വളരെ പരിമിതമായതിനാല്‍ സംസ്ഥാനത്തെ മൊത്തം പ്രധാനാധ്യാപകര്‍ ഒന്നിച്ച് സൈറ്റില്‍ കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണം. പലര്‍ക്കും സൈറ്റില്‍ കയറി കണക്ക് നല്‍കാനായിട്ടില്ലെന്നതിനാല്‍ ബുധനാഴ്ച മന്ത്രി നടത്തുമെന്നറിയിച്ച വീഡിയോ കോണ്‍ഫറന്‍സിലും കൃത്യമായ വിവരം അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമോ എന്ന കാര്യം സംശയമാണ്.

No comments:

Post a Comment